National
പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ സ്പീക്കറായി പ്രേം കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഗയാജി മണ്ഡലത്തിൽ നിന്നു വിജയിച്ച ബിജെപി എംഎൽഎയാണ് അദ്ദേഹം. എതിരില്ലാതെയാണ് പ്രേം കുമാർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രേം കുമാറിനെ സ്പീക്കറാക്കണമെന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന്, മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്നു പ്രേം കുമാറിനെ സ്പീക്കർ ഡയസിലേക്ക് ആനയിച്ചു.
പ്രോടേം സ്പീക്കർ നരേന്ദ്ര നാരായൺ യാദവിന്റെ നേതൃത്വത്തിലായിരുന്നു സഭാ നടപടികൾ. തിങ്കളാഴ്ചയാണ് 18-ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തിങ്കളാഴ്ച എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രോടേം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുമെന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രേം കുമാർ പ്രഖ്യാപിച്ചു.
National
പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ തയാറെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാറ്റ്നയിൽ പുറത്തേക്ക് വികസനം എത്തണമെന്നും സീമാഞ്ചല്‍ മേഖലയില്‍ നീതി ലഭിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചത്.
തീവ്രവാദം വളരാന്‍ അനുവദിക്കില്ല എന്ന ഉറപ്പുകൂടി ലഭിച്ചാല്‍ തന്റെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നിതീഷിന് നല്‍കുമെന്നും ഒവൈസി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.
വികസനം എത്തിനോക്കിയിട്ടില്ലാത്ത മേഖലയാണ് സീമാഞ്ചല്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ പ്രദേശത്തിനായി ഒവൈസി ശക്തമായി വാദിച്ചത്. മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള മേഖലയാണ് സീമാഞ്ചല്‍.
കാലങ്ങളായി വികസനമില്ലാത്ത പ്രദേശമായി ഇത് തുടരുകയാണ്. കുടിയേറ്റവും അഴിമതിയും കാരണം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. വികസനം പാറ്റ്നയ്ക്കും രാജ്ഗിറിനും അപ്പുറത്തേക്ക് എത്തേണ്ടതുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
National
ബംഗളൂരു: എല്ലാ കാലത്തും ജെഡി-എസ് എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദോവഗൗഡ. എന്ത് സാഹചര്യം വന്നാലും എൻഡിഎ വിടില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. പാർട്ടിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ജെഡി-എസ് എൻഡിഎയുടെ ഭാഗമാണ്. എല്ലാ കാലത്തും അങ്ങനെയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തെ പൂർണമായി വിശ്വസിക്കുന്നു. ശക്തമായ സർക്കാരാണ് രാജ്യം ഭരിക്കുന്നത്.'-ദേവഗൗഡ പറഞ്ഞു.
നീതിഷ് കുമാറിനെ പോലെ തന്നെ കുമാരസ്വാമിയും എൻഡിഎയിലെ പ്രധാനപ്പെട്ട നേതാവാണെന്നും ദേവഗൗഡ പറഞ്ഞു. വടക്ക് നിതീഷ് ആണെങ്കിൽ തെക്ക് കുമാരസ്വാമി ആണെന്നും ദേവഗൗഡ അഭിപ്രായപ്പെട്ടു.
കർണാടക സർക്കാരിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ദേവഗൗഡ വിമർശിച്ചു. ജനവിരുദ്ധ സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളതെന്നും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎ വൻ വിജയം നേടുമെന്നും ജെഡി-എസ് ദേശീയ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
National
പാറ്റ്ന: ബിഹാറിൽ പുതുതായി അധികാരമേറ്റ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെടില്ലെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് പാർട്ടിയുടെ അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. തന്റെ പാർട്ടിക്ക് അർഹമായ പരിഗണന ലഭിച്ചുവെന്നും കൂടുതൽ ആഗ്രഹങ്ങൾ ഇല്ലെന്നും ചിരാഗ് പറഞ്ഞു.
"ഞങ്ങളുടെ പാർട്ടിക്ക് രണ്ട് മന്ത്രിമാരെ ലഭിച്ചു. അത് തന്നെ വലിയ കാര്യമാണ്. എൻഡിഎ സഖ്യത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ബിജെപിയും ജെഡി-യുവും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹമായ സീറ്റുകൾ നൽകിയിരുന്നു. ഇതൊക്കെ മതി.'-ചിരാഗ് പറഞ്ഞു.
"ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു. 29 മണ്ഡലങ്ങളിൽ മത്സരിച്ച എൽജെപിക്ക് 19 ഇടങ്ങളിലും വിജയിക്കാൻ സാധിച്ചു. പാർട്ടിക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളും ഇതിലുണ്ട്. ഇനി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. അത് മാത്രമാണ് ലക്ഷ്യം.'-ചിരാഗ് കൂട്ടിച്ചേർത്തു.
സഞ്ജയ് സിംഗ്, സഞ്ജയ് പാസ്വാൻ എന്നിവരാണ് എൽജെയിൽ നിന്ന് മന്ത്രിമാരായത്. വ്യാഴാഴ്ചയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്.
National
പാറ്റ്ന: ബിഹാർ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവെന്ന തിളക്കത്തിൽ ജനതാദൾ (യു) അധ്യക്ഷൻ നീതീഷ് കുമാർ വീണ്ടും സംസ്ഥാന ഭരണത്തിന്റെ അമരത്ത്. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
പാറ്റ്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ സാക്ഷിനിർത്തിയായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും പ്രൗഡഗംഭീരമായ ചടങ്ങുകൾക്കു സാക്ഷിയായി.
എഴുപത്തിനാലുകാരനായ മുഖ്യമന്ത്രിക്കൊപ്പം 26 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു, ഇതിൽ 14 പേർ ബിജെപി പ്രതിനിധികളാണ്. ജെഡിയുവിൽനിന്ന് എട്ട് മന്ത്രിമാരും ലോക്ജനശക്തിയുടെ (റാംവിലാസ് പസ്വാൻ) രണ്ടുമന്ത്രിമാരും ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവയുടെ ഓരോ പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടും.
243 സീറ്റുകളില്‍ 202 എണ്ണവും തൂത്തുവാരിയാണ് നിതീഷിന്റെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അധികാരത്തുടർച്ച സ്വന്തമാക്കിയത്. ബുധനാഴ്ച ചേര്‍ന്ന ജെഡിയു നിയമസഭ കക്ഷി യോഗവും എന്‍ഡിഎ യോഗവും നിതീഷിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പാറ്റ് ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിലായിരുന്നു നിതീഷ് അധികാരമേറ്റത്. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. പത്താം തവണയാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്.
ബുധനാഴ്ചയ എൻഡിഎ നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്തിരുന്നു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്.
ജെഡി-യു നിയമസഭാ കക്ഷി നേതാവായും നിതീഷ്കുമാറിനെ തെരഞ്ഞെടുത്തിരുന്നു. സമ്രാട്ട് ചൗധരിയാണ് ബിജെപി നിയമസഭാ കക്ഷി നേതാവ്. വിജയ്കുമാർ സിൻഹയാണ് ബിജെപി നിയമസഭാ കക്ഷി ഉപനേതാവ്.
National
പാറ്റ്ന: ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവാണ് നിതീഷ് കുമാറെന്ന് ജെഡി-യു നേതാവ് നീരജ് കുമാർ. ആർക്കും നിതീഷിനെ അവഗണിക്കാനാകില്ലെന്നും നീരജ് കുമാർ പറഞ്ഞു.
"നിങ്ങൾക്ക് നിതീഷിനെ സ്നേഹിക്കാം വെറുക്കാം. പക്ഷെ ഒരിക്കലും അദ്ദേഹത്തെ അവഗണിക്കാനാകില്ല. ഇത്തവണ വൻ വിജയത്തിലേയ്ക്കാണ് അദ്ദേഹം എൻഡിഎയെ നയിച്ചത്. വീണ്ടും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകും.'-നീരജ് കുമാർ പറഞ്ഞു.
നിലവിലെ നിതീഷ് കുമാർ മന്ത്രിയുടെ അവസാന ക്യാബിനറ്റ് യോഗമാണ് ഇന്ന് നടക്കും. നിതീഷിന്റെ നേതൃത്വത്തിലുള്ള സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമെൽക്കും.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
National
പാറ്റ്ന: ബിഹാറിൽ ജെഡി-യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച (നവംബർ 20) നടക്കും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണ് എൻഡിഎ നേതാക്കൾ അറിയിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും എന്നാണ് സൂചന. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുക പത്താം തവണയാണ്.
ഇത്തവണ വൻ വിജയം നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ബിഹാറിൽ വീണ്ടും അധികാരത്തിലെത്തുന്നത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
National
ന്യൂഡൽഹി: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം. ഇന്ന് നിയമസഭ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തെരെഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. സഞ്ജയ് ത്സാ, ധർമേന്ദ്ര പ്രധാൻ, വിനോദ് താവ്ടെ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്.
അതേസമയം പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആർജെഡി സംസ്ഥാന അധ്യക്ഷൻ മംഗനി ലാൽ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തോൽവിയിൽ ആർജെഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിൽ ചരിത്രവിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് എൻഡിഎ.
ഇന്നലെ പാറ്റ്നയിലെ ആനി മാർഗിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് സന്തോഷ് കുമാർ സുമൻ, ബിജെപി നേതാക്കളായ രാം കൃപാൽ യാദവ്, നിഖിൽ ആനന്ദ് ഉൾപ്പെടെ നേതാക്കൾ എത്തി.
തെരഞ്ഞെടുപ്പ് വിജയത്തിൽ നിതീഷ് കുമാറിനെ അഭിനന്ദിച്ച നേതാക്കൾ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പങ്കുവച്ചു.
National
പാറ്റ്ന: എതിരാളികളെ കടപുഴക്കി ബിഹാറിൽ എൻഡിഎയുടെ തേരോട്ടം. 243 സീറ്റുകളിൽ 202 നേടിയാണ് എൻഡിഎ വീണ്ടും ഭരണത്തിലേറുന്നത്. 89 സീറ്റോടെ ബിജെപി വലിയ ഒറ്റക്കക്ഷിയായി. 85 സീറ്റോടെ ജെഡി-യു തൊട്ടടുത്തെത്തി.
എൻഡിഎയിലെ ചെറുകക്ഷികളായ എൽജെപി, എച്ച്എഎം, ആർഎൽഎം എന്നിവയും ഗംഭീര വിജയം നേടി. സ്ത്രീവോട്ടർമാരുടെ പരിപൂർണ പിന്തുണയാണ് എൻഡിഎ സർക്കാരിന്റെ ഉജ്വലവിജയത്തിന് ആധാരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പാണ് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് 1.27 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം സർക്കാർ കൈമാറിയത്.
വിജയിക്കുന്ന സംരംഭകർക്ക് രണ്ടു ലക്ഷം രൂപയുംകൂടി നൽകുമെന്ന വാഗ്ദാനവും നിതീഷിന് അനുകൂലമായ വോട്ടായി മാറി. മഹാവിജയത്തിന്റെ കേന്ദ്രബിന്ദുവായ നിതീഷ്കുമാർ പത്താം തവണ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. മുന്‍പത്തേതുപോലെ ബിജെപിയിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മഹിളാ-യൂത്ത് ഫോർമുലയാണ് (എംവൈ ഫോർമുല) ബിഹാറിൽ വിജയം സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങൾക്കപ്പുറമുള്ള വിജയമാണ് എൻഡിഎ നേടിയത്. എൻഡിഎയുടെ വിജയക്കുതിപ്പിൽ മഹാഗഡ്ബന്ധൻ തകർന്നടിഞ്ഞു. കഴിഞ്ഞ തവണ 75 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഇത്തവണ മൂന്നിലൊന്ന് സീറ്റിലേക്കു (25) ചുരുങ്ങി. 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് നേടിയത് വെറും ആറു സീറ്റ്. വിഐപി, ജൻ സുരാജ് പാർട്ടി, സിപിഐ എന്നിവ വട്ടപ്പൂജ്യമായി. ഇടതുപാർട്ടികൾക്കും കാര്യമായ നഷ്ടമുണ്ടായി.
കഴിഞ്ഞതവണ 16 സീറ്റുണ്ടായിരുന്ന ഇടതുകക്ഷികൾ ഇത്തവണ മൂന്നു സീറ്റിലേക്ക് ഒതുങ്ങി. അസദുദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റോടെ സ്വാധീനം നിലനിർത്തി. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 പേരുടെ പിന്തുണയാണ്. 2020ൽ 125 സീറ്റോടെ കഷ്ടിച്ചു ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് ഇക്കുറി എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിജയം നേടാൻ എൻഡിഎയ്ക്കായത്.
എൻഡിഎപക്ഷത്തെ പ്രമുഖരെല്ലാം വിജയിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിലായിരുന്നു. ഒടുവിൽ തേജസ്വി വിജയിച്ചുകയറി. എന്നാൽ, സഹോദരൻ തേജ് പ്രതാപ് മൂന്നാംസ്ഥാനത്തായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നേറ്റം കാഴ്ചവയ്ക്കാൻ മഹാഗഡ്ബന്ധനായില്ല. പത്തു ശതമാനം അംഗങ്ങളെ ജയിപ്പിക്കാൻ കഴിഞ്ഞ ആർജെഡിക്ക് പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കുമെന്നതു മാത്രം ആശ്വാസമായി.
ബിജെപി, ജെഡി-യു കക്ഷികളിൽ ആര് കൂടുതൽ സീറ്റ് നേടുമെന്നതു മാത്രമായി ഒരു ഘട്ടം കഴിഞ്ഞപ്പോൾ വോട്ടെണ്ണലിന്റെ കൗതുകം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഒരേപോലെ എൻഡിഎയുടെ മുന്നേറ്റമാണുണ്ടായത്. സീമാഞ്ചൽ മേഖലയിൽപോ ലും മഹാഗഡ്ബന്ധനു പിടിച്ചുനിൽക്കാനായില്ല. 101 വീതം സീറ്റുകളിലാണ് ബിജെപിയും ജെഡി-യുവും മത്സരിച്ചത്. 90 ശതമാനത്തിനടുത്താണ് ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞതവണ 43 സീറ്റ് മാത്രമുണ്ടായിരുന്ന ജെഡി-യു ഇത്തവണ സീറ്റ് നേട്ടം ഇരട്ടിയാക്കി. തുല്യം എണ്ണം സീറ്റുകളിൽ മത്സരിച്ചെങ്കിലും ജെഡി-യുവിനേക്കാൾ കൂടുതൽ വോട്ട് ശതമാനം ബിജെപിക്കാണ്.
Leader Page
പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ നിതീഷ് കുമാറും ഇന്ത്യൻ രാഷ്ട്രീയത്തിൽ മഹാദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതു തുടരുകയാണ്. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷിനു പത്താം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കുതിപ്പിനു സ്വർണത്തിളക്കം. ബിഹാറിന്റെ ചാണക്യന് ഇതു ദശാവതാരം.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ 68 ശതമാനം പോളിംഗിന്റെ ഗുണവും എൻഡിഎ സഖ്യത്തിനാണ്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും നിരീക്ഷകർ പ്രതീക്ഷിച്ചതിലും വലിയ തരംഗം. ബിഹാറിലെ 234 അംഗ നിയമസഭയിൽ മാന്ത്രിക നന്പരായ 200 കടന്ന എൻഡിഎയുടെ കുതിപ്പിന്റെ തിളക്കമേറെയാണ്.
പതിനഞ്ചു വർഷം മുന്‍പ് ജെഡിയു- ബിജെപി സഖ്യം നേടിയ 206 സീറ്റുകളെന്ന വൻ റിക്കാർഡിന്റെ തൊട്ടടുത്ത്. 2005ൽ ഇതേ സഖ്യത്തിന് 143 സീറ്റുകളാണുണ്ടായിരുന്നത്. 2015ലെ തെരഞ്ഞടുപ്പിൽ ജെഡിയുമായി സഖ്യത്തിലായിരുന്ന ആർജെഡി, കോണ്‍ഗ്രസ് മുന്നണിക്ക് 178 സീറ്റ് നേടാനായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അന്നു കിട്ടിയത് വെറും 58 സീറ്റുകൾ.
മഹാതോൽവിയിൽ മഹാസഖ്യം
രാഷ്ട്രീയ സുനാമി പോലെ ആഞ്ഞടിച്ച എൻഡിഎ തരംഗത്തിൽ മഹാതോൽവി ഏറ്റുവാങ്ങിയ ആർജെഡി- കോണ്‍ഗ്രസ്- ഇടതു മഹാസഖ്യത്തിനു നിലനിൽപ്പുപോലും വെല്ലുവിളിയാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ തേരോട്ടം തടയുകയെന്നതും പ്രതിപക്ഷത്തിനു മറ്റൊരു വെല്ലുവിളിയാണ്.
തേജസ്വി യാദവിനേക്കാൾ രാഹുൽ ഗാന്ധിക്കാകും ബിഹാറിലെ ജനവിധി പരീക്ഷണമാകുക. കൊട്ടിഘോഷിച്ചു തുടങ്ങിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കാര്യമായ ചലനം പോലും സൃഷ്ടിക്കാനായില്ല. എന്നാൽ ഭാവിയിൽ ആർജെഡി, ജെഡിയു പാർട്ടികൾ ക്ഷയിക്കുന്പോൾ, ബിജെപിക്കു ബദലാകാൻ പ്രശാന്തിന് സാധ്യതയുണ്ട്. കോണ്‍ഗ്രസിനാകട്ടെ തകർച്ചയുടെ ആഘാതം കൂടുകയാണ്.
ബിഹാറിൽ തരക്കേടില്ലാത്ത ശക്തിയുണ്ടായിരുന്ന ഇടതു പാർട്ടികളും വല്ലാതെ ക്ഷീണിച്ചത് ഇന്ത്യ സഖ്യത്തിന്റെ മോഹങ്ങൾക്ക് ആഘാതമാണ്. വോട്ടർപട്ടിക ക്രമക്കേട്, വോട്ടുകൊള്ള ആരോപണങ്ങളിൽ പുളയുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ സംശയാസ്പദമാണെന്നത് ഇന്ത്യ സഖ്യത്തിന്റെ തലവേദനകൾ വർധിപ്പിക്കും.
നേട്ടം ബംഗാളിലും ആസാമിലും
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിൽ നാലു മാസത്തിനകം നടക്കാനുള്ള നിയസഭാ തെരഞ്ഞെടുപ്പുകളിൽ പോലും ബിഹാറിലും എൻഡിഎ നേടിയ മിന്നുന്ന വിജയം ചലനം സൃഷ്ടിക്കും. പശ്ചിമ ബംഗാൾ അടക്കിവാഴുന്ന മമത ബാനർജിയെയും തൃണമൂൽ കോണ്‍ഗ്രസിനെയും മറികടന്നു ഭരണം പിടിക്കാനുള്ള ബിജെപിയുടെ മോഹത്തിനു കിട്ടുന്ന താങ്ങാകും പ്രധാനം. പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയുമെന്ന പഴഞ്ചൊല്ലു പോലെയാണു ഡൽഹിക്കു പിന്നാലെ ബിഹാറിലും തകർന്നടിഞ്ഞിട്ടും മാറ്റമില്ലാത്ത പ്രതിപക്ഷത്തെ അനൈക്യം. ബിജെപി വിരുദ്ധ ചേരിയിലാണെങ്കിലും തൃണമൂൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും ഇന്ത്യ സഖ്യത്തിലില്ല. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളും ബിജെപിക്കു നേട്ടമാണ്.
ബംഗാളിൽ ബിജെപിയുടെ കുതിപ്പിനെ തടുക്കാൻ മമതയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. ആസാമിൽ ഭരണം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്കു ബിഹാറിലെ ജനവിധി തിരിച്ചടിയായേക്കും. ബംഗാളിലും ആസാമിലുമാകും ബിഹാറിലെ വൻകുതിപ്പിന്റെ പ്രയോജനം ബിജെപിക്കു കൂടുതലായുണ്ടാകുക. തുടർച്ചയായ 50 വർഷം ഇന്ത്യ ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയിലേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ആർഎസ്എസ് അജൻഡയിലേക്കും ഒരുപടികൂടി അടുത്തുവെന്നാകും സംഘപരിവാറുകാരുടെ വിശ്വാസം.
പോയ ബുദ്ധിആന പിടിച്ചാലും!
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ പിടിമുറുക്കാനും ഇന്നലത്തെ ജനവിധി കാരണമാകും. ബിഹാറിൽ തോറ്റിരുന്നെങ്കിൽ നിതീഷിനേക്കാളേറെ മോദിക്കും ബിജെപിക്കുമാകും ക്ഷീണം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തനിച്ചു കേവല ഭൂരിപക്ഷം കിട്ടാതെ പോയതു വിസ്മരിക്കരുതല്ലോ. റായ്ബറേലിയിലും അയോധ്യയിലും അടക്കം യുപിയിൽ ബിജെപിക്കേറ്റ തിരിച്ചടിയുടെ ക്ഷീണം ചെറുതല്ലായിരുന്നു.
നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും സഹായിച്ചില്ലായിരുന്നെങ്കിൽ മോദിയുടെ മൂന്നാം ഭരണം പോലും സാധ്യമല്ലായിരുന്നു. ശിവസേനയേയും എൻസിപിയേയും പിളർത്തേണ്ടിയും വന്നു. ബിജെപി സഖ്യം വിട്ട് രണ്ടു തവണ കോണ്‍ഗ്രസുമായി കൈകോർക്കുകയും യുപിഎ മുന്നണിയുടെ ഭാഗമായിരുന്നു രണ്ടു തവണ കോണ്‍ഗ്രസിന്റെ വലയിലെത്തിയ നിതീഷ് കുമാറിനെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറും ഭാവി പ്രധാനമന്ത്രിയുമായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ് തയാറായിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം മറ്റൊന്നാകുമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലെന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട്.
പുകമറയിൽ ഇലക്ഷൻ കമ്മീഷൻ
ദുർബലനായാണ് മോദി 3.0 ഭരണം തുടങ്ങിയതെങ്കിലും പിന്നീടിങ്ങോട്ട് കരുത്തുകൂട്ടി. തെരഞ്ഞെടുപ്പു കമ്മീഷനെ പൂർണ വരുതിയിലാക്കിയെന്നതു വെറും ആരോപണമല്ല. ഗ്യാനേഷ് കുമാറിനെയും കൂട്ടരെയും നിയമിക്കാനായി സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ മാറ്റി പകരം മോദിയും അമിത് ഷായും തീരുമാനിക്കുന്നതിനു പാർലമെന്റിൽ നിയമഭേദഗതി പാസാക്കി. തെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാനുള്ള നിയമത്തിനു പിന്നിലും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.
ഹൈക്കോടതികളിൽ തെരഞ്ഞെടുപ്പു ഹർജിയില്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലെയും സിസിടിവി, വെബ്കാസ്റ്റിംഗ്, ഫോട്ടോ, വീഡിയോ അടക്കമുള്ളവ നശിപ്പിക്കാനുള്ള ഉത്തരവ് തെളിവുകൾ ഇല്ലാതാക്കാനാണെന്നതും കാണാതെ പോകില്ല. ബിഹാറിൽ നടപ്പാക്കുകയും കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ തുടങ്ങുകയും ചെയ്ത തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളും കൂട്ടിവായിക്കേണ്ടി വരും.
മായാജാലമാകുന്ന നിതീഷ് ഭരണം
രണ്ടു പതിറ്റാണ്ടിനു ശേഷവും സാധാരണയുള്ള ഭരണവിരുദ്ധ വികാരത്തെ ഭരണാനൂകൂല വികാരമാക്കിയ മായാജാലമാണ് നിതീഷിന്റേത്. ജയപ്രകാശ് നാരായണൻ മുതൽ റാം മനോഹർ ലോഹ്യ, എസ്.എൻ. സിൻഹ, കർപ്പൂരി ഠാക്കൂർ, വി.പി. സിംഗ് എന്നിവരുമായി അടുത്തു പ്രവർത്തിച്ചിരുന്ന നിതീഷ് ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ടൊരു പ്രതിഭാസമാണ്. രാഷ്ട്രീയത്തിലെ പതിവു കണക്കുകൂട്ടലുകളും ഗുരുത്വാകർഷണങ്ങളും സമവാക്യങ്ങളും തെറ്റിച്ചാലും നിതീഷിന്റെ രാഷ്ട്രീയ, സഖ്യ തന്ത്രങ്ങൾക്കു സമാനതകളില്ല. മോദിയും നിതീഷും സജീവമായിരിക്കുന്നിടത്തോളം പ്രതിപക്ഷത്തിനു കഷ്ടകാലം തുടരും.
National
ന്യൂഡൽഹി: രാഷ്ട്രീയ ചാഞ്ചാട്ടങ്ങൾക്കു പേരുകേട്ടതെങ്കിലും സോഷ്യലിസ്റ്റുകളുടെ മണ്ണിൽ നിതീഷ് കുമാറിന്റെ ജനപ്രീതിയും റിക്കാർഡുകളും അജയ്യം. പത്താം തവണയാണ് അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
വാജ്പേയ് മന്ത്രിസഭയിൽ ആദ്യം കൃഷിമന്ത്രിയും പിന്നീട് റെയിൽവേ മന്ത്രിയുമായിരുന്ന നിതീഷ് ബിഹാറിൽ ഏറ്റവുമധികം കാലം ഭരിച്ച മുഖ്യമന്ത്രിയുമാണ്. ജനതാ പാർട്ടിയിലും പിന്നീട് ജനതാദളിലുമെത്തിയ നിതീഷ് 1985ലാണ് ആദ്യം എംഎൽഎയായത്. എന്നാൽ സമത പാർട്ടിക്കാരനായാണ് 1996ൽ ലോക്സഭാംഗമായത്. ജനതാദൾ വിട്ട് ജോർജ് ഫെർണാണ്ടസുമായി ചേർന്നു രൂപം കൊടുത്ത സമതാ പാർട്ടി എൻഡിഎയുടെ ഭാഗമായതോടെയാണ് നിതീഷും കേന്ദ്രമന്ത്രിസഭയിലെത്തിയത്.
2000 മാർച്ചിൽ ഏഴു ദിവസം മാത്രമേ നിതീഷ് ബിഹാർ മുഖ്യമന്ത്രിയായിരുന്നുള്ളൂ. സമതാ പാർട്ടിയെ 2003ൽ ജെഡിയുവിൽ ലയിപ്പിച്ച് ബിജെപിയുമായി ചേർന്ന് 2005ൽ മുഖ്യമന്ത്രിയായ അദ്ദേഹം കാലാവധി പൂർത്തിയാക്കി. 2010ൽ എൻഡിഎ സഖ്യം 234ൽ 206 സീറ്റു നേടിയതോടെ നിതീഷ് കിരീടം വയ്ക്കാത്ത രാജാവായി. എന്നാൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് 2013ൽ നിതീഷ് ബിജെപി ബന്ധം വിച്ഛേദിച്ചു. ആർജെഡിയും കോണ്‍ഗ്രസുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ച നിതീഷ് യുപിഎ മുന്നണിയുടെ ഭാഗമായിരുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനു തിരിച്ചടി നേരിട്ടതോടെ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ജിതിൻ റാം മാഞ്ജിയെ പകരം മുഖ്യമന്ത്രിയാക്കിയെങ്കിലും ഒരു വർഷത്തിനകം അദ്ദേഹത്തെ മാറ്റി നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻഭൂരിപക്ഷം നേടി. എന്നാൽ 2015ൽ തന്റെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ പേരിൽ 2017ൽ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ബിജെപിയുമായി ചേർന്നു പുതിയ സർക്കാർ രൂപീകരിക്കാൻ നിതീഷിന് മണിക്കൂറുകൾ വേണ്ടി വന്നില്ല. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഷ്ടിച്ചാണു നിതീഷും എൻഡിഎയും ഭരണത്തിലെത്തിയത്. രണ്ടു വർഷം തികയും മുന്‍പ് വീണ്ടും ബിജെപിയെ വിട്ട് നിതീഷ് ആർജെഡി, കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി.
നരേന്ദ്ര മോദി കേന്ദ്രത്തിൽ കൂടുതൽ പിടിമുറുക്കുന്നുവെന്നു ബോധ്യമായതോടെ നിതീഷ് 2024ൽ വീണ്ടുമൊരിക്കൽ കൂടി മഹാസഖ്യം വിട്ട് എൻഡിഎയിലെത്തി. മൂന്നു തവണ മലക്കം മറിഞ്ഞെങ്കിലും ലാലു പ്രസാദ് യാദവിനും ഭാര്യയ്ക്കും തേജസ്വിക്കുമെതിരേയുള്ള അഴിമതി കേസുകളും കോണ്‍ഗ്രസിന്റെ തളർച്ചയും നിതീഷിനെ ബിഹാറിന്റെ മഹാരാജാവാക്കി.
പാറ്റ്നയിലെ ബിഹാർ കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്ന് 1972ൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ നിതീഷ് ബിഹാർ ഇലക്ട്രിസിറ്റി ബോർഡിൽ ചേർന്ന ശേഷമാണു രാഷ്ട്രീയത്തിലേക്ക് കടന്നത്. സർക്കസുകാരേക്കാൾ മികച്ച ചാഞ്ചാട്ടങ്ങളിലൂടെ നിതീഷ് രാഷ്ട്രീയത്തിൽ ചാണക്യനായി തുടരുന്നു.
National
പാറ്റ്ന: പടത്തലവനായി മുന്നിൽ നിന്ന നിതീഷ് കുമാറിന്റെ തന്ത്രങ്ങളാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സംഖ്യത്തിന് കേവലഭൂരിപക്ഷത്തെ മറികടക്കാൻ നിസാരമായി സാധിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറിയതിന് പിന്നിലും നിതീഷ് കുമാർ എന്ന എഴുപത്തിനാലുകാരന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ്.
ബിഹാറിലെ വികസനം ഊന്നിയാണ് എൻഡിഎ പ്രചരണത്തിനിറങ്ങിയത്. വാണിജ്യ-വ്യാപാര രംഗത്തും അടിസ്ഥാനപരമായ കാര്യങ്ങളിലും ബിഹാറിലുണ്ടായ വികസനമാണ് അവർ എടുത്തുപറഞ്ഞത്.
നിതീഷ് കുമാറിന്റെ 20 വര്‍ഷത്തെ ഭരണനേട്ടങ്ങളും സ്ത്രീവോട്ടര്‍മാര്‍ക്കിടയിലും ദളിതര്ക്കിടയിലുമുള്ള സ്വാധീനവും വോട്ടായി മാറുമെന്ന് പ്രചരണസമയം മുതലേ ഭരണപക്ഷത്തിന് ഉറപ്പുണ്ടായിരുന്നു.
അതിൽ പ്രധാനമായും സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്കെത്തിയ പതിനായിരം രൂപയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മഹിളാ റോസ്ഗാര്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കിക്കൊണ്ട് നിതീഷ് കുമാർ ഇതിന് തുടക്കമിട്ടത്.
സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്‍ക്ക് ഈ തുക വിതരണം ചെയ്തു കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്. ഇത് ദാരിദ്രത്തിന്റെ അടിത്തട്ടിലുള്ളവരെയും സ്വാധീനിച്ചുവെന്ന് വ്യക്തമാണ്.
ഇതിന് ബദലായി തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വര്‍ഷവും ജനുവരി 14-ന് മുപ്പതിനായിരം രൂപ വീതം നല്‍കുമെന്ന വാഗ്ദാനമായിരുന്നു ഇന്ത്യാ സഖ്യം നല്‍കിയത്. എന്നാൽ അതൊന്നും ഏറ്റില്ല എന്നുവേണം പറയാൻ..
തൊഴിലില്ലായ്മയും പിന്നോക്കമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അവഗണനകളുമെല്ലാം ഇന്ത്യാ സഖ്യം പ്രചരണവിഷയങ്ങളാക്കി. നിതീഷ് കുമാർ കിളവനായെന്നും അദ്ദേഹം മാറി ഇനി യുവത്വമാണ് ബിഹാറിനെ നയിക്കേണ്ടതെന്ന തന്ത്രവുമായിട്ടായിരുന്നു ആർജെഡിയുടെ വരവ്. എന്നാൽ ഇതൊന്നും കാര്യമായി യുവതലമുറയെ സ്വാധീനിച്ചില്ല.
20 വർഷത്തെ തുടർഭരണവും അഴിമതിരഹിതമായ പ്രതിച്ഛായയ്ക്കും മങ്ങലേൽക്കില്ലെന്ന ഉറച്ച വിശ്വാസത്തോടെ നിതീഷ് കുമാർ കച്ചമുറുക്കിയിറങ്ങിയപ്പോൾ അവിടെ വിജയിച്ചത് സ്ത്രീ വോട്ടർമാർക്കിടയിലും ദളിതർക്കിടയിലുമുള്ള സ്വാധീനമാണ്.
15 വർഷം മുൻപുണ്ടായിരുന്ന ബിഹാറാണോ ഇപ്പോഴുള്ള ബിഹാർ എന്നു ചോദിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ പ്രചാരണം. 2005ൽ അധികാരത്തിലേറിയ നിതീഷ് ക്രമസമാധാനത്തിലാണ് ആദ്യത്തെ അഞ്ചുവർഷം ശ്രദ്ധയൂന്നിയത്.
മദ്യ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സ്ത്രീകൾക്കിടയിലുള്ള വിശ്വാസം നേടിയെടുക്കാനും നിതീഷിന് കഴിഞ്ഞുവെന്നത് യാഥാർഥ്യമാണ്. നിതിഷ് അഴിമതിക്കാരനല്ലെന്നും അയാൾ ഒന്നും മോഷ്ടിച്ചുകൊണ്ടുപോയിട്ടില്ലെന്നുമാണ് ബിഹാറിലെ ഭൂരിപക്ഷം ജനങ്ങളും പറഞ്ഞത്.
1990 മുതല്‍ 2005 വരെ നീണ്ട ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ ജംഗിള്‍ രാജ് എന്നോര്മിപ്പിച്ചാണ് നരേന്ദ്രമോദിയും നിതീഷും പ്രചരണ വേദികളെ സമീപിച്ചത്.
എതിരാളികൾ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നിതിഷിനെ തളർത്താൻ നോക്കിയെങ്കിലും 84 റാലികളിൽ പങ്കെടുത്ത് അദ്ദേഹം അതിന് മറുപടി നൽകി.
വികസനത്തിന്റെ പുതിയ പാത തുറന്നാണ് നിതീഷ് ജനഹൃദയങ്ങളിൽ കയറിക്കൂടിയത്. വീടുകളിലേയ്ക്കുള്ള വൈദ്യുതി, റോഡുകൾ, ആശുപത്രികൾ എന്നിവ ഉണ്ടാക്കിയെടുക്കാനും നിതീഷിനായി. അതേസമയം തൊഴിലില്ലായ്മ പരിഹരിക്കാൻ ഇതുവരെയും നിതിഷാനിയില്ലെന്ന് ആരോപണം ഒരു വശത്ത് ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനെ അതൊന്നും ബാധിച്ചില്ല എന്നു വേണം പറയാൻ.
National
പാറ്റ്ന: ബിഹാറിൽ മഹാസഖ്യം ആയിരിക്കും അധികാരത്തിലെത്തുകയെന്ന് കോൺഗ്രസ് എംപി പപ്പു യാദവ്. മികച്ച ഭൂരീപക്ഷത്തത്തിൽ തന്നെയായിരിക്കും മഹാസഖ്യം വിജയിക്കുകയെന്നും പപ്പു യാദവ് അവകാശപ്പെട്ടു.
"എൻഡിഎ ഒന്നും വിജയിക്കാൻ പോകുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. ശരിയായ ഫലം വരുമ്പോൾ മഹാസഖ്യം ആയിരിക്കും ജയിക്കുക. തേജസ്വി യാദവ് തന്നെ മുഖ്യമന്ത്രി ആകും.'-പപ്പു യാദവ് പറഞ്ഞു.
എൻഡിഎ സർക്കാരിനെ ജനം മടുത്തു കഴിഞ്ഞുവെന്നും പപ്പു പറഞ്ഞു. നിതീഷ് കുമാറിനെ തെരഞ്ഞെടുപ്പ് ശേഷം ബിജെപി മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ. എൻഡിഎ സർക്കാരിന്റെ തുടർച്ചയ്ക്ക് വേണ്ടി ജനങ്ങൾ വോട്ട് ചെയ്ത് കഴിഞ്ഞതായും ഷാനവാസ് പറഞ്ഞു.
"ബിഹാറിൽ എൻഡിഎ ഭരണം തുടരും. ജനം എൻഡിഎയ്ക്കൊപ്പമാണ്. എക്സിറ്റ് പോൾ ഫലങ്ങളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും അനുകൂലമായാണ് അവർ വോട്ട് ചെയ്തിരിക്കുന്നത്.'-ഷാനവാസ് ഹുസൈൻ അവകാശപ്പെട്ടു.
ഇന്ന് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചത്. ബിഹാറിൽ രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടപ്പ് ഇന്നാണ് പൂർത്തിയായത്.
ഇന്ന് നടന്ന രണ്ടാം ഘട്ടത്തിൽ വൈകുന്നേരം അഞ്ച് വരെ 67.14% പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ 65.08 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ ഇത്തവണ പോളിംഗ് 70% കടക്കുമെന്ന് ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ. സംസ്ഥാനത്ത് എൻഡിഎ തന്നെ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന കാര്യം ഉറപ്പായെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് എംപിയുടെ പ്രതികരണം.
"മികച്ച പോളിംഗാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണം തുടരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഉയർന്ന പോളിംഗ് ശതമാനം എൻഡിഎയ്ക്ക് അനുകൂലമാണ്. 200 ലധികം സീറ്റുകൾ നേടി എൻഡിഎ തന്നെ ഭരണം നിലനിർത്തും.'- സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
ബിഹാറിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒന്ന് വരെ 47.62 % പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. 65.08 % പേരാണ് അന്ന് വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 65.08 % പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ആണ് ഔദ്യോഗിക പോളിംഗ് ശതമാനം പുറുത്തുവിട്ടത്. 64.66 ആണ് ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനമെന്നാണ് കഴിഞ്ഞ ദിവസം വന്ന അനൗദ്യോഗിക വിവരം.
വ്യാഴാഴ്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 121 മണ്ഡലങ്ങളിലേക്കാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.
ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ. പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്നാണ് എൻഡിഎയും മഹാസഖ്യവും അവകാശപ്പെട്ടിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ധർമേന്ദ്ര പ്രധാൻ അവകാശപ്പെട്ടു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ് തന്നെ നിതീഷ് സർക്കാരിന് അനുകൂലമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് അവർ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തിരിക്കുകയാണ്.'-
ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 64.66 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 42.3 % പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്(46.73%). പാറ്റ്ന ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. (37.72%).
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാറിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ജൻശക്തി ജനതാ ദൾ അധ്യക്ഷനുമായ തേജ് പ്രതാപ് യാദവ്. എൻഡിഎയ്ക്കും മഹാസഖ്യത്തിനും അനുകൂലമായ തരംഗമൊന്നും സംസ്ഥാനത്തില്ലെന്നും തേജ് പ്രതാപ് പറഞ്ഞു. പാറ്റ്നയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ തേജ് പ്രതാപ്.
"മഹുവയിലും സംസ്ഥാനത്തും കടുത്ത മത്സരമാണ്. ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവർ തെരഞ്ഞെടുക്കും. അത് ആരാണെന്ന് നവംബർ 14ന് അറിയാം. അതുവരെ കാത്തിരിക്കണം.'-തേജ് പ്രതാപ് യാദവ് പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ സഹാദരൻ കൂടിയാണ് തേജ് പ്രതാപ്. ആർജെഡി പ്രവർത്തകനായിരുന്ന തേജ് പ്രതാപിനെ ഈ വർഷമാദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്നാണ് തേജ് പ്രതാപ് ജൻശക്തി ജനതാ ദൾ പാർട്ടി രൂപീകരിച്ചത്.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും.14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി. ഇത്തവണ വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്നും സാമ്രാട്ട് അവകാശപ്പെട്ടു. താരാപുർ മണ്ഡലത്തിലെ സ്ഥാനാർഥിയായ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. കാരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്. അതിന് എൻഡിഎ സർക്കാർ തന്നെ വരണം. അതുകൊണ്ട് തന്നെ ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യും.'-സാമ്രാട്ട് ചൗധരി പറഞ്ഞു.
നിതീഷ് കുമാർ തന്നെയായിരിക്കും എൻഡിഎയെ നയിക്കുകയെന്നും സാമ്രാട്ട് കൂട്ടിച്ചേർത്തു. നിതീഷ് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര്‍ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍ ഇറക്കിയായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല്‍ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നിരുന്നു.
രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു.
രാഹുല്‍ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില്‍ മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ മുഖ്യമന്ത്രി നിതീഷ്കുമാറിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്.
നിതീഷിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ബിഹാറിനോടും ബിഹാറികളുടുമുള്ള അവഹേളനമാണെന്നു കോൺഗ്രസ് ആരോപിച്ചു.
പ്രകടനപത്രിക അവതരിപ്പിച്ച വാർത്താ സമ്മേളനം 26 സെക്കൻഡിനുള്ളിൽ അവസാനിപ്പിച്ചത് ചോദ്യങ്ങളെ ഭയന്നാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
എൻഡിഎ പ്രകടനപത്രിക അവതരണം 26 സെക്കൻഡിൽ പൂർത്തിയാക്കി. തങ്ങളുടെ 20 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിടാനുള്ള ഭയമാണ് വാർത്താസമ്മേളനം വേഗം പൂർത്തിയാക്കിയതെന്ന് ഗെഹ്ലോട്ട് പറഞ്ഞു.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്). മികച്ച ഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. ഞങ്ങളെ നയിക്കുന്നത് മുഖ്യമന്ത്രി നിതീഷ് കുമാർ ആണ്. അക്കാര്യത്തിൽ ഒരു സംശയവും തർക്കവും ഇല്ല. പ്രധാമന്ത്രി തന്നെ നിതീഷ് നയിക്കുമെന്ന കാര്യം വ്യക്തമാക്കിയതാണ്.'-ലലൻ സിംഗ് അവകാശപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിയാ കുമാരി. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വീണ്ടും അധികാരത്തിലെത്തുകയെന്നും ദിയാ കുമാരി അവകാശപ്പെട്ടു.
"ബിഹാറിലെ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അടക്കമുള്ള കാര്യങ്ങൾ തുടരാൻ എൻഡിഎ വീണും അധികാരത്തിലെത്തേണ്ടതുണ്ട്. ഇതറിയാവുന്ന ജനങ്ങൾ എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും.'- ദിയാ കുമാരി പറഞ്ഞു.
"ജിഎസ്ടി നിരക്ക് അടക്കും കുറച്ചതും അനുകൂലമായ കാര്യമാണ്. രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് ബിഹാറിലൂടെയാണ്. അതു മാത്രമല്ല ആർജെഡിയുടെ ജംഗിൾ രാജ് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് അവരെ ജനങ്ങൾ വിജയിപ്പിക്കില്ല.'-ദിയാ കുമാരി അഭിപ്രായപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ. ചരിത ഭൂരിപക്ഷം നേടി എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കുശ്വാഹ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങൾ എൻഡിഎയ്ക്കൊപ്പാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ അധികാരത്തിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
"എൻഡിഎ ഒറ്റക്കെട്ടാണ്. സഖ്യത്തിലെ പാർട്ടികളെല്ലാം വിജയത്തിനായി പ്രവർത്തിക്കുകയാണ്. എന്നാൽ മഹാസഖ്യത്തിൽ പ്രശ്നങ്ങളാണ്. അവിടെ എല്ലാവരും തമ്മിൽ തർക്കമാണ്. സീറ്റ് ധാരണ പോലും അവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എൻഡിഎ വളരെ മുന്നിലാണ്.'-ആർഎൽഎം അധ്യക്ഷൻ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. സംസ്ഥാനത്ത് വീണ്ടും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും ചിരാഗ് പറഞ്ഞു.
"സംസ്ഥാനത്ത് എൻഡിഎ തന്നെ വിജയിക്കും. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൻഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.'-ചിരാഗ് അവകാശപ്പെട്ടു.
"എൻഡിഎയുടെ വിജയത്തിന് ശേഷം നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ നിതീഷിനെ തന്നെയായിരിക്കും നേതാവായി തെരഞ്ഞെടുക്കുക. സഖ്യത്തിലെ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു നിതീഷിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്.'-ചിരാഗ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്. സംസ്ഥാനത്തെ നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
"എൻഡിഎയെ നിതീഷ് നയിക്കുന്നതിന്റെ ഗുണം ഇന്ത്യ സഖ്യത്തിനാണ്. അദ്ദേഹത്തിനെതിരെ വിധിയെഴുതാൻ സംസ്ഥാനത്തെ ജനങ്ങൾ തയാറായി കഴിഞ്ഞു. അദ്ദേഹത്തെ കാണുന്പോൾ തന്നെ തൊഴില്ലില്ലാഴ്മയും ആരോഗ്യ രംഗത്തെ പ്രശ്നങ്ങളും ഒക്കെയായിരിക്കും ജനങ്ങൾക്ക് ഓർമ വരുക.'- മുഹമ്മദ് ജാവേദ് പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 25 സ്ഥാനാർഥികളെ തീരുമാനിച്ച് കഴിഞ്ഞതായും മുഹമ്മദ് ജാവേദ് പറഞ്ഞു. കുറച്ച് പേരുടെ കാര്യത്തിൽ മാത്രമെ തീരുമാനം ആകാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്. എൻഡിഎ ഭരണം തുടരുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
"തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് നന്നായി. ജനങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കാത്തിരിക്കുക്കയാണ്. അവർക്ക് അതിനുള്ള അവസരം ലഭ്യമായിരിക്കുകയാണ്. നവംബർ 14ന് നീതിഷ് കുമാറിന്റെ നേതൃത്തിലുള്ള എൻഡിഎ തന്നെ വൻ വിജയം നേടും.'-രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തും. ആർജെഡിയെയും ഇന്ത്യ സഖ്യത്തെയും ജനങ്ങൾ തള്ളിക്കളയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.